"ആദം നീ എവിടെ ?"എന്ന് ചോദിച്ചുകൊണ്ട്
നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ആരംഭിച്ച ആ യാത്ര
നസ്രത്തിലെ കന്യകയുടെ ഭവനത്തിനുമുന്‍പില്‍ എത്തി.
നാളുകളായി അലഞ്ഞുതിരിഞ്ഞതിന്റെ ക്ഷീണം ഗബ്രിയെലിന്റെ മുഖത്ത് .
ആ ചെറിയ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ മൂന്നുപേര്‍
പ്രതീക്ഷയോടെ ചെവിയോര്തിരിക്കുന്നു..
മാമ്രെയുടെ ഒക്കുമാരതോപ്പിലനുഭവിച്ച കുളിര്‍മ്മ അവിടെയും..
അതില്‍ ലയിച്ചിരിക്കെ മൂവരുടെയും ചിന്ത ഏദന്‍തോട്ടത്തിലേക്ക്
അവിടെ അന്ന് അലയടിച്ച തേങ്ങല്‍..."സര്‍പ്പം എന്നെ വഞ്ചിച്ചു",
കൌശലക്കാരന്റെ കെണിയിലകപ്പെട്ടവളുടെ വിലാപം..
അതാ അവരുടെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗബ്രിയേലിന്റെ മുഴങ്ങുന്ന സ്വരം.
ആകാംക്ഷാഭരിതമായ ഇടവേള .
അതാ അവളുടെ മറുപടിയുടെ അവസാനഭാഗം മുഴങ്ങിക്കേള്‍ക്കുന്നു.
"നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ...".അവളുടെ സ്വരമാധുരിയില്‍ നിന്നൊഴുകിയിറങ്ങിയ
വിശുദ്ധിയുടെ ഗന്ധം;മാലാഖമാരുടെ കലശങ്ങങ്ങളില്‍നിന്നുയരുന്ന
പരിമളത്തേക്കാള്‍ ശ്രേഷ്ടമായി അവര്‍ക്കനുഭവപ്പെട്ടു.
മഞ്ഞുപോലെ ധവളമായ തന്റെ താടിമീശയില്‍ തലോടിക്കൊണ്ട്
അവന്‍ തന്റെ പുത്രനോട് പറഞ്ഞു "നമ്മുടെ യാത്ര അവസാനിച്ചു
എനിക്കൊരു പുത്രിയായി...നിനക്കൊരമ്മയും ."
ഇളംകാറ്റിന്റെ മര്‍മ്മരം പോലെ മൂന്നാമന്‍ മൊഴിഞ്ഞു ,"എനിക്കൊരു സഖിയും.
ഉയരെ നക്ഷത്രക്കൂടാരത്തിലിരിന്നുകൊണ്ട് പിതാവായ എബ്രഹാം ഭൂമിയിലേക്ക് നോക്കി ..
താഴെ തന്റെ പുത്രിയുടെ പരിചരണമേറ്റ്
ആ മൂവരും വിശ്രമിക്കുന്നു...ആനന്ദക്കണ്ണീര്‍ പൊഴിച്ചുകൊണ്ട്
അദ്ദേഹം പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം..
മറിയത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പം പറന്നുയര്‍ന്ന ഗബ്രിയേല്‍
കൂട്ടിച്ചേര്‍ത്തു, "ഭുമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം..."